

തമിഴ്നാട്ടിൽ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്ച സമാപനം; വ്യാഴാഴ്ച വോട്ടെടുപ്പ്
ന്യൂഡൽഹി: തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടം വോട്ടെടുപ്പു നടക്കുന്ന 152 മണ്ഡലങ്ങളിലും ചൊവ്വാഴ്ച പരസ്യ പ്രചാരണം സമാപിക്കും. വ്യാഴാഴ്ചയാണു വോട്ടെടുപ്പ്. 29ന് പശ്ചിമ ബംഗാളിൽ അവശേഷിക്കുന്ന 142 മണ്ഡലങ്ങളിൽക്കൂടി വോട്ടെടുപ്പ് നടക്കുന്നതോടെ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ പോളിങ്ങിന് അവസാനമാകും. മേയ് നാലിനാണു വോട്ടെണ്ണൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം നേതാക്കൾ നിരന്ന തീവ്ര പ്രചാരണത്തിനാണ് ഇരു സംസ്ഥാനങ്ങളിലും ഇന്ന് സമാപനമാകുന്നത്. തമിഴ്നാട്ടിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമടക്കമുള്ള നേതാക്കൾ ഇന്നലെ ഡിഎംകെയും കോൺഗ്രസും നേതൃത്വം നൽകുന്ന മുന്നണിയുടെ റാലികളിൽ പങ്കെടുത്തു. എന്നാൽ, സംസ്ഥാനത്ത് മുന്നണിക്കു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രാഹുലും ഒരു വേദിയിലും ഒരുമിച്ചെത്തിയില്ലെന്നതു ശ്രദ്ധേയം. എടപ്പാടി കെ. പളനിസ്വാമി നേതൃത്വം നൽകുന്ന അണ്ണാ ഡിഎംകെ മുന്നണിക്കു വേണ്ടി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായുമുൾപ്പെടെ പ്രചാരണത്തിനെത്തി. ടിവികെയുടെ പ്രചാരണം പ്രധാനമായും നടൻ വിജയ്‌യെ മാത്രം കേന്ദ്രീകരിച്ചായിരുന്നു.
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും മോദിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. കോൺഗ്രസും ഇടതുപാർട്ടികളും മത്സരിക്കുന്നുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.