

രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഡീൽ ആരോപണം ചർച്ചയായതിന് പിന്നാലെ എൽഡിഎഫ്-എസ്ഡിപിഐ ബന്ധവും കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. എസ്ഡിപിഐ നേതാക്കൾ എൽഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്നും സിപിഎം സ്ഥാനാർഥികളായി നിശ്വയിച്ചിരിക്കുന്ന രണ്ട് പേർ എസ്ഡിപിഐക്കാരാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തിയതാണ് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയടക്കം വിശദീകരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി.
എല്ലാക്കാലവും വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിനെ മോശക്കാരാക്കാൻ ശ്രമം നടക്കുകയാണെന്നും എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് അവരോട് ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. എന്നാൽ, എസ്‍ഡിപിഐ ആർഎസ്എസിന്‍റെ ഉത്പന്നമാണെന്ന് വിമർശിക്കുന്ന എം.എ ബേബിക്ക് അവരുടെ വോട്ട് വേണ്ടെന്ന് പറയാൻ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേസമയം, എൽഡിഎഫ് - എസ്‍ഡിപിഐ ബന്ധമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എം.എ ബേബി പറയുന്നു. ന്യൂനപക്ഷത്തിന്‍റെ താത്പര്യം സംരക്ഷിക്കാൻ ആർഎസ്എസ് മോഡൽ സംഘം ഉണ്ടാവേണ്ടതില്ലെന്നാണ് എസ്‍ഡിപിഐയോട് പറയാനുള്ളത്. ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണ്. എസ്‍ഡിപിഐയുമായി ചർച്ച ചെയ്ത് പിന്തുണയും സഹകരണം തേടുന്ന നയം എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‍ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോയെന്നും ബേബി പറഞ്ഞു.
ബേബിയുടെ വാക്കുകൾക്കൊപ്പം ഇടതുപക്ഷം എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞില്ലെന്നും സർക്കാരിന്‍റെ നയങ്ങളിൽ പൂർണ എതിർപ്പില്ലെന്നും എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് പ്രതികരിച്ചതാണ് യുഡിഎഫ് നേതൃത്വം എടുത്തുകാട്ടുന്നത്. ഇക്കാര്യത്തിൽ വോട്ട് വേണ്ടെന്ന് ഉറപ്പിച്ച് പറയാൻ സിപിഎമ്മിനും എൽഡിഎഫിനും കഴിയാത്തതും ഇവർ തമ്മിലുള്ള ബന്ധമുള്ളതിനാലാണെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.എസ്ഡിപിഐ പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും പിന്തുണ വേണ്ടെന്ന് മുൻപ് പരസ്യ നിലപാടെടുത്തവരാണ് യുഡിഎഫെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞുവയ്ക്കുമ്പോൾ ഡീലിനൊപ്പം എൽഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കമെന്നത് വ്യക്തമാണ്.