ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകി കോൺഗ്രസ്. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർണായക യോഗം അവസാനിച്ചു. എഐസിസി ആസ്ഥാനത്തു വച്ചു നടന്ന യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ചെയർപേഴ്സൺ സോണിയാ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. രാഹുൽ ഗാന്ധി ഓൺ ലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്.
സ്ഥാനാർഥി പട്ടിക വെള്ളിയാഴ്ച പുറത്തു വിട്ടേക്കും. പത്തു സംസ്ഥാനങ്ങളിലായി 60 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക തയാറായെന്നാണ് സൂചന. ഡൽഹി ഛത്തിസ്ഗഡ്, കർണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ്, മേഘാലയ, ത്രിപുര, സിക്കിം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്.
കേരളത്തിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ , രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.