തോൽവി പരിശോധിക്കാൻ സിപിഎം; പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലും ചർച്ച

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരേയുള്ള വികാരവും പാർട്ടിയിലുണ്ട്.
 CPM hopes to continue in power

തോൽവി പരിശോധിക്കാൻ സിപിഎം; പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലും ചർച്ച

file photo

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്കിപ്പുറം കേരളം കണ്ട ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തോൽവി പരിശോധിക്കാൻ ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഒപ്പം ഇനി ഭരണപക്ഷത്തെ നേരിടാൻ മുന്നണിയെ ആരു നയിക്കും എന്നതിലും തീരുമാനമെടുക്കണം.

വ്യക്തികേന്ദ്രീകൃതമായ പ്രചാരണങ്ങളും സർക്കാരിനെതിരെയുള്ള വിരുദ്ധ വികാരവുമാണ് ഇത്രയും വലിയ തിരിച്ചടിക്ക് കാരണമായതെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. സിപിഐ അവരുടെ മുഖപത്രത്തിലൂടെ ആദ്യവെടി പൊട്ടിച്ചതിനാൽ പ്രതിരോധം തീർക്കാൻ സിപിഎം പാടുപെടും. കൂാതെ, അണികളിൽ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാൻ വലിയ മാറ്റങ്ങളും ആലോചിക്കുന്നു. 1960ന് ശേഷമുള്ള ഏറ്റവും വലിയ പരാജയത്തിൽ നിന്ന് കരകയറാൻ വരും ദിവസങ്ങളിൽ നേതൃമാറ്റം ഉൾപ്പടെ ശക്തമായ തിരുത്തൽ നടപടികളിലേക്ക് കടന്നേക്കും.

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരേയുള്ള വികാരവും പാർട്ടിയിലുണ്ട്. പിണറായി മുഖ്യമന്ത്രിയായിരിക്കെ പ്രവർത്തിച്ചിരുന്ന മീഡിയ ഗ്രൂപ്പ് പ്രതിപക്ഷ മീഡിയ ഗ്രൂപ്പായി മാറിയത് അദ്ദേഹത്തെ നേതാവായി കാണുന്ന കണ്ണൂരിലെ നേതാക്കളുടെ ഇടപെടലിന്‍റെ കൂടി ഫലമായാണ്.

102 എംഎൽഎമാരുമായി എത്തുന്ന ഭരണപക്ഷത്തെയും 3 ബിജെപി കരുത്തരെയും നേരിടാൻ പിണറായിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരു ശബ്ദം അനിവാര്യമാണെന്ന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാൽ പ്രായവും ശാരീരികാവസ്ഥയും പരിഗണിച്ച് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെങ്കിൽ മറ്റ് പേരുകളിലേക്ക് പാർട്ടി കടക്കും.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ.എൻ. ബാലഗോപാലാണ് പ്രതിപക്ഷ നേതാവാകാൻ സാധ്യതയുള്ള ഒരു നേതാവ്. സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കളുടെ പേരുകളും ചർച്ചകളിൽ വരുന്നുണ്ടെങ്കിലും സീനിയോറിറ്റിയും നേതൃപാടവവും പരിഗണിക്കുമ്പോൾ പിണറായിയോ ബാലഗോപാലോ ഈ സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.

logo
Metro Vaartha
www.metrovaartha.com