

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രവാസികളുടെ ആശങ്ക പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുമോ എന്ന ചർച്ച സജീവമാകുന്നു. ഇസ്രയേൽ-യുഎസ് വ്യോമാക്രമണവും ഇറാന്‍റെ തിരിച്ചടിയും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെയും ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെയും ഒരു പോലേ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ മാത്രം ഒരു കോടിയിൽ പരം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ വലിയൊരു വിഭാഗവും മലയാളികളാണ്. വ്യോമഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രവാസികൾക്ക് വോട്ടു രേഖപ്പെടുത്താൻ സാധിക്കുകയില്ല.
മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ഏപ്രിൽ പകുതിയോടെ വോട്ടെടുപ്പു നടത്തി മേയ് ആദ്യവാരത്തിൽ ഫലം പ്രഖ്യാപിക്കാവുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പു നടക്കാറുള്ളത്. മേയ് 23 വരെയാണ് സംസ്ഥാന സർക്കാരിന്‍റെ കാലാവധി. അതിനുള്ളിൽ നിയമസഭ രൂപീകരണം നടന്നില്ലെങ്കിൽ വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സാധ്യതയില്ലെന്നും നിരീക്ഷകർ പറയുന്നു. ദേശീയ തെരഞ്ഞെടുപ്പു കമ്മിഷൻ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നേരിട്ടു വിലയിരുത്തുന്നതിനായി കേരളത്തിൽ പര്യടനം നടത്താനിരിക്കേയാണ് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായത്.
കേരളം ഇപ്പോൾ തന്നെ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ്. പ്രധാന മുന്നണികളെല്ലാം സ്ഥാനാർഥി നിർണയത്തിന്‍റെ തിരക്കിലാണ്. തെരഞ്ഞെടുപ്പു തീയതി നിശ്ചയിച്ചാൽ തൊട്ടു പുറകേ പ്രചാരണം ശക്തമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് എല്ലാവരും. മിക്ക മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെക്കുറിച്ച് ധാരണയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ മാത്രമായി പ്രവാസികൾ കൂട്ടത്തോടെ നാട്ടിലെത്തുന്നത് കേരളത്തിൽ സ്ഥിരമാണ്. പ്രവാസികൾ പ്രധാന വോട്ടു ബാങ്കായിരിക്കേ മുന്നണികളും ഈ വിഷയത്തെ തള്ളിക്കളയാൻ സാധ്യതയില്ല.
പുതുച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ഹുന്നത്. പശ്ചിമബംഗാളിൽ മേയ് 7 വരെയും തമിഴ്നാട്ടിൽ മേയ് 10 വരെയും അസമിൽ മേയ് 20 വരെയും പുതുച്ചേരിയിൽ ജൂൺ 15 വരേയുമാണ് നിയമസഭാ കാലാവധി.