ജനാധിപത്യത്തിന്‍റെ മഹോത്സവത്തില്‍ പങ്കാളികളാകൂ

ഓരോ വോട്ടും കരുത്തുറ്റ നാളെയ്ക്കായി
 Every vote for a stronger tomorrow :Dr. Ratan U. Kelkar

ഓരോ വോട്ടും കരുത്തുറ്റ നാളെയ്ക്കായി :ഡോ. രത്തന്‍ യു. കേല്‍ക്കര്‍

file photo

Updated on

ഡോ. രത്തന്‍ യു. കേല്‍ക്കര്‍

മുഖ്യ തെരഞ്ഞെടുപ്പ്

ഓഫിസര്‍, കേരളം

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ കരുത്ത് അതിന്‍റെ ഓരോ പൗരന്‍റെയും കൈയിലുള്ള വോട്ടവകാശമാണ്. ഈ സമ്മതിദാന അവകാശം വിനിയോഗിക്കുക എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്നതിലുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ "സമ്മതിദായക കേന്ദ്രീകൃതമായ' വിപുലമായ തയ്യാറെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശാനുസരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏപ്രില്‍ 9ന് കേരളം പോളിങ് ബൂത്തുകളിലേക്ക് നീങ്ങുമ്പോള്‍ സമ്മതിദായകര്‍ക്ക് ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഞങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പിലെ പുതുമകള്‍: സുതാര്യതയുടെ 30 സംരംഭങ്ങള്‍

തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനികവത്കരിക്കാനും കൂടുതല്‍ ജനകീയമാക്കാനും 30ഓളം പുതിയ പദ്ധതികളാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണ നടപ്പിലാക്കുന്നത്. വോട്ടര്‍മാര്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമായി 40ലധികം ആപ്പുകളെയും വെബ്സൈറ്റുകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഏകജാലക ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. പോളിങ് സുതാര്യമാക്കാന്‍ 100% വെബ് കാസ്റ്റിങ് സംവിധാനവും, വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു ബൂത്തില്‍ പരമാവധി 1,200 വോട്ടര്‍മാര്‍ എന്ന ക്രമീകരണവും ഇത്തവണത്തെ പ്രത്യേകതയാണ്.

പരിശീലനവും സാങ്കേതികവിദ്യയും

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കേരളം "eVidya' എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി പരിശീലനം നല്‍കിവരുന്നു. ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും ലളിതമായി പരിശീലന മൊഡ്യൂളുകള്‍ ഇതിലൂടെ ലഭ്യമാകും. നിലവിലെ പരിശീലനങ്ങള്‍ക്ക് പുറമേയാണിത്. വോട്ടിങ് ശതമാനം 85ന് മുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം, തണല്‍, ഇരിപ്പിടങ്ങള്‍, റാംപുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും പ്രാദേശിക കലാരൂപങ്ങളും പൈതൃകവും വിളിച്ചോതുന്ന "മോഡല്‍ പോളിങ് സ്റ്റേഷനുകളും' സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 1,000ത്തിലധികം "പിങ്ക് ബൂത്തുകളും' സജ്ജമാണ്. തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബൂത്തും സജ്ജമാക്കിയിട്ടുളളത്.

കന്നി വോട്ടര്‍മാര്‍ക്ക് മധുരമേറിയ സ്വീകരണം

യുവജന പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ ബോധവത്കരണ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിലെ 2.71 കോടി വോട്ടര്‍മാരില്‍ 4.6 ലക്ഷം പേര്‍ കന്നി വോട്ടര്‍മാരാണ്. ഇവരെ ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ ഓരോ ജില്ലയിലെയും നിശ്ചിത ബൂത്തുകളില്‍ ആദ്യമെത്തുന്ന 200 കന്നി വോട്ടര്‍മാര്‍ക്ക് "ഹല്‍വ' വിതരണം ചെയ്യും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഊബറുമായി (Uber) സഹകരിച്ച് സൗജന്യ യാത്രയും.

സുരക്ഷയും പരാതി പരിഹാരവും

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും (എസ്എസ്ടി) സജീവമാണ്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സായുധ സേനയെ വിന്യസിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ "സി-വിജില്‍' (cVIGIL) ആപ്പിലൂടെ പരാതി നല്‍കിയാല്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. സംശയ നിവാരണത്തിനായി 1950 എന്നടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും കോള്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍ തടയാന്‍ പ്രത്യേക സൈബര്‍ സെല്ലുകളും ജാഗ്രതയിലാണ്.

കരുതലോടെയുള്ള ഹോം വോട്ടിങ്

ജനാധിപത്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം (Inclusive Election). ഇതിന്‍റെ ഭാഗമായി 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കുമായി ഹോം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തി. ഏകദേശം രണ്ട് ലക്ഷത്തിലധികം പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കും അവശ്യസേവന വിഭാഗങ്ങള്‍ക്കും പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടിങ്ങിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

ഹരിത പ്രോട്ടോക്കോള്‍ പ്രകൃതിയോടിണങ്ങാൻ

100% പ്രകൃതിസൗഹൃദമായ രീതിയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ കേരളംലക്ഷ്യമിടുന്നു. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെട്ട 2,71,06,059 വോട്ടര്‍മാരാണ് നിലവില്‍ കേരളത്തിലെ പട്ടികയിലുള്ളത്. ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ കലക്റ്റര്‍മാര്‍, ബിഎല്‍ഒമാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം സ്തുത്യര്‍ഹമാണ്. ഏപ്രില്‍ 9ന് നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഓരോ വോട്ടറെയും ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. നമുക്ക് വോട്ട് ചെയ്യാം, ജനാധിപത്യം കരുത്തുറ്റതാക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com