ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്. 19ന് നടന്ന ആദ്യഘട്ടം വോട്ടെടുപ്പിൽ 17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്ക് പോളിങ് നടന്നിരുന്നു.
കേരളം-20, കർണാടക- 14, രാജസ്ഥാൻ-13, മഹാരാഷ്‌ട്ര - 8, ഉത്തർപ്രദേശ് - 8, മധ്യപ്രദേശ്-7, അസം- 5, ബിഹാർ- 5, ഛത്തിസ്ഗഡ്-3, പശ്ചിമ ബംഗാൾ-1, മണിപ്പുർ- 1, ത്രിപുര-1, ജമ്മു കശ്മീർ-1 എന്നിങ്ങനെയാണു വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുക.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി നേതാവ് തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, ശശി തരൂർ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങി പ്രമുഖരുടെ വിധി നിർണയിക്കുന്നത് ഈ ഘട്ടത്തിലാണ്. കേരളം, രാജസ്ഥാൻ, ത്രിപുര സംസ്ഥാനങ്ങളിൽ ഇതോടെ വോട്ടെടുപ്പ് പൂർത്തിയാകും.
രണ്ടാം ഘട്ടത്തിൽ പോളിങ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 56 എണ്ണം 2019ൽ എൻഡിഎയ്ക്കായിരുന്നു. 24 സീറ്റുകളാണ് യുപിഎയ്ക്ക് കിട്ടിയത്. മേയ് ഏഴിന് മൂന്നാം ഘട്ടം വോട്ടെടുപ്പിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങൾ വിധിയെഴുതും.