

യുഡിഎഫ് തരംഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം ചുവന്ന കൊടി പാറിയ്ക്കാമെന്ന ശുഭപ്രതീക്ഷയിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫിന് സ്വന്തം കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന സംഭവത്തിനാണ് ശനിയാഴ്ച കേരളം സാക്ഷ്യം വഹിച്ചത്. തിരിച്ചുവരില്ലെന്ന എൽഡിഎഫിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുഡിഎഫ് മിന്നുംജയം സ്വന്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നില്ലെന്ന് മാത്രമല്ല, എൽഡിഎഫിന് കനത്ത പ്രഹരം ഏൽപ്പിച്ച് മുന്നേറുകയും ചെയ്തു.
മൂന്നാംസ്ഥാനത്തായിരുന്ന ബിജെപി കേരളത്തിലുടനീളം അക്കൗണ്ട് തുറക്കുകയും ചെയ്തു. കേരളരാഷ്ട്രീയത്തിലെ ചരിത്രപരമായ നീക്കത്തിനാണ് ഈ തെരഞ്ഞെടുപ്പ് വേദിയായത്.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ നാലും യുഡിഎഫ് നേടി. 54 നഗരസഭകൾ, 78 ബ്ലോക്ക് പഞ്ചായത്തുകൾ, 504 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിന്‍റെ കൈപ്പത്തിയിൽ ഒതുങ്ങി. കേരളത്തിലെ ചരിത്രത്തിൽ ആദ്യമായി എൻഡിഎ ഒരു കോർപ്പറേഷൻ പിടിച്ചെടുത്തു. 2 നഗരസഭകളും, 26 പഞ്ചായത്തും നേടി എൻഡിഎ ശക്തിതെളിയിച്ചു. ഒരിക്കലും പോലും ജയത്തിന്‍റെ രുചി അറിയാത്ത നഗരസഭകളും, പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു. അഞ്ച് കോർപ്പറേഷൻ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട് മാത്രമാണ് കരുത്ത് തെളിയിക്കാനായത്.
2020ൽ കണ്ണൂർ കോർപ്പറേഷനിൽ മാത്രമായിരുന്നു യുഡിഎഫ് ഭരണം, ഇക്കുറി കൊച്ചി, തൃശ്ശൂർ, കൊല്ലം എന്നി കോർപ്പറേഷനുകൾ കൂടി യുഡിഎഫിന്‍റെ ആധിപത്യത്തിലാക്കി. കോഴിക്കോട്ടും, തിരുവനന്തപുരത്തും യുഡിഎഫ് നില മെച്ചപ്പെടുത്തി. മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മിന്നും ജയമാണ് നേടിയത്.
മുനിസിപ്പാലിറ്റിയിൽ 28 എണ്ണം മാത്രമാണ് എൽഡിഎഫിന് നേടായത്. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ 78 എണ്ണം യുഡിഎഫ് നേടിയപ്പോൾ 67 എണ്ണം ഇടതുമുന്നണി നേടി. ഗ്രാമപഞ്ചായത്തുകളിൽ 504 എണ്ണം യുഡിഎഫ് നേടിയപ്പോൾ 342 എണ്ണം എൽഡിഎഫ് നേടി. 26 എണ്ണം എൻഡിഎ അക്കൗണ്ടിലാക്കി.