

തൃശൂർ കോർപ്പറേഷൻ തിരിച്ചു പിടിച്ച് യുഡിഎഫ്
തൃശൂർ: തൃശൂരില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. തൃശൂര്‍ കോര്‍പ്പറേഷന്‍ പത്തു വര്‍ഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. 33 ഡിവിഷനുകളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് തൃശൂരില്‍ അധികാരത്തിലെത്തുന്നത്. കോര്‍പ്പറേഷനില്‍ മത്സരിച്ച രണ്ട് കെപിസിസി സെക്രട്ടറിമാരില്‍ ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയോട് തോറ്റപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ എ. പ്രസാദ് വിജയിച്ചു.
കോണ്‍ഗ്രസിന്‍റെ മേയർ സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു. ലാലി ജയിംസ് ലാലൂരിലും, ശ്യാമള മുരളീധരന്‍ മുക്കാട്ടുകരയിലും, സുബി ബാബു ഗാന്ധി നഗറിലും, ഷീന ചന്ദ്രന്‍ പനമുക്കിലും വിജയിച്ചു.
കോര്‍പ്പറേഷനില്‍ ബിജെപിക്ക് എട്ട് സീറ്റ് ലഭിച്ചു. കോട്ടപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കൊപ്പം തുല്യ വോട്ട് ലഭിച്ച ബിജെപി സ്ഥാനാര്‍ഥി വിനോദ് കൃഷ്ണന്‍ ജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. മേയര്‍ സ്ഥാനാര്‍ഥികളായ ലിസി ലാലൂരിലും, കൊക്കാലയില്‍ അജിതാ ജയരാജനും തോറ്റു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് നന്ദകുമാര്‍ ചേറൂരില്‍ കോണ്‍ഗ്രസിനോട് തോറ്റു. കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി ടി.ആര്‍. അരവിന്ദാക്ഷന്‍ വടക്കാഞ്ചേരി നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയോട് തോറ്റു.
ഇരിങ്ങാലക്കുടയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി എം.പി. ജാക്സന്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീലാല്‍ തോറ്റു. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കരുവന്നൂര്‍ തട്ടിപ്പിലെ പരാതിക്കാരന്‍ സുരേഷ് പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തിയെങ്കിലും ഒമ്പത് സീറ്റ് നേടി യുഡിഎഫ് നില മെച്ചപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചെങ്കിലും, ആറണ്ണം യുഡിഎഫ് നേടി.