

തദ്ദേശ തെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം അവസാനിച്ചു, ഇനി സൂക്ഷ്മ പരിശോധന
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടി സമർപ്പിച്ചിട്ടുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്‍റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും.
സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർഥികളുടെയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും. നാമനിർദേശ പത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാർഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാൽ നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് വരെ ലഭിച്ചിട്ടുള്ള എല്ലാ നാമനിർദേശപത്രികകളും ഓരോന്നായി സൂക്ഷ്മപരിശോധന നടത്തും. ഒരു സ്ഥാനാർഥിയോ അഥവാ സ്ഥാനാർഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന ചെയ്യുക. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിങ് ഓഫിസർ തയാറാക്കി പ്രസിദ്ധീകരിക്കും.