ശ്രീനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാതിരുന്നത് സംശയാസ്പദമെന്ന് ആരോപിച്ച് നാഷണൽ കോൺഫറൻസ് (എൻ സി) അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീർ ലോക്സഭാ തെരഞ്ഞെടുപ്പിന് തയാറാണെങ്കിൽ എങ്ങനെയണ നിയമസഭാ തെരഞ്ഞെടുപ്പിന് തയാറല്ല എന്ന പറയാൻ സാധിക്കുക. ആ തീരുമാനം സംശയാസ്പദമാണ്. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ യഥാർഥത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അതു നടപ്പാക്കാനുള്ള മികച്ച അവസരം ഇതായിരുന്നു. സംസ്ഥാനത്തെ ബിജെപി അടക്കമുള്ള പാർട്ടികൾ തെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞിരുന്നുവെന്നും ഫാറൂഖ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വൈകുന്നത് സങ്കടകരമാണ്.
ജമ്മുവിലെ എല്ലാ പാർട്ടികളും ലോക്സഭാ , നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ നാലു സംസ്ഥാനങ്ങളിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുന്നുണ്ട്.
ജമ്മു കശ്മീരിൽ ബിജെപി വിജയിക്കില്ലെന്ന് തനിക്ക് ഉറപ്പാണെന്നും ഫാറൂഖ് കൂട്ടിച്ചേർത്തു. നിലവിൽ സുരക്ഷാ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലാണ് ജമ്മു കശ്മീരിൽ രണ്ടു തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താത്തതെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞത്.