

സുരേഷ് ഗോപി
തൃശൂർ: തൃശൂരിലെ കിറ്റ് വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കിറ്റ് വിവാദത്തിൽ കഴമ്പില്ലെന്നു പറഞ്ഞ മന്ത്രി അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്ന് കൂട്ടിച്ചേർത്തു.
നിങ്ങൾ കുറേ പേരെ ലക്ഷ‍്യം വയ്ക്കുന്നുവെന്നു പറഞ്ഞ സുരേഷ് ഗോപി തന്നെ കുറെനാൾ കേസിന്‍റെ പേരിൽ നടത്തിയതല്ലെയെന്നും ആരാഞ്ഞു. കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂവെന്നും ലോക്കൽ പൊലീസിനോട് ചോദിക്കൂ സത‍്യം പുറത്തു വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
900 രൂപ വിലയുള്ള 26 കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നാണ് വിവരം.
ബിജെപി നേതാക്കൾ നേരിട്ടെത്തിയാണ് കിറ്റുകൾ തയാറാക്കിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ടി.എൻ. പ്രതാപൻ അടക്കമുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.