വ്യക്തതയില്ലാതെ യുഡിഎഫ്, ഒളിച്ചു കളിച്ച് എൽഡിഎഫ്

പ്രമുഖ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി
UDF without clarity, LDF playing hide and seek

വ്യക്തതയില്ലാതെ യുഡിഎഫ്, ഒളിച്ചു കളിച്ച് എൽഡിഎഫ്

Updated on

ജിബി സദാശിവൻ

കൊച്ചി: തെരഞ്ഞെടുപ്പിൽ തന്ത്രപരമായ നിലപാടുകളും മൗനവുമൊക്കെ സാധാരണയാണ്. തെരഞ്ഞെടുപ്പ് വിദഗ്ധർ ദിവസേനയുള്ള സാഹചര്യവും ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടുകളുമെല്ലാം വിലയിരുത്തിയാണ് തന്ത്രങ്ങൾ മെനയുന്നത്. എന്നാൽ ഇത്തവണ പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ യുഡിഎഫിൽ ഏറെ ആശയക്കുഴപ്പം ഉണ്ടെന്നു വ്യക്തം. 10 വർഷമായി പിണറായി സർക്കാരിനെതിരെ ജനവികാരം ഉയർന്ന പല സംഭവങ്ങളും പ്രചാരണായുധമാക്കുന്നതിൽ യുഡിഎഫ് ഇപ്പോഴും പിന്നിലാണ്.

ആശാ വർക്കർമാരുടെ സമരം, പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ സമരം, ആരോഗ്യ മേഖലയിലെ വീഴ്ചകൾ, ചികിത്സാ പിഴവുകൾ തുടങ്ങിയ ജനകീയ വിഷയങ്ങൾ തെരഞ്ഞെടുപ്പിന് മുൻപ് വരെ യുഡിഎഫ് ശക്തമായി ഉന്നയിച്ചിരുന്നെങ്കിലും പ്രചാരണത്തിൽ ഇവയൊന്നും കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല. കോൺഗ്രസ് ജീവന്മരണ പോരാട്ടം നടത്തുമ്പോൾ പൂർണ സമയം പ്രവർത്തിക്കുന്ന ഒരു പ്രസിഡന്‍റ് പോലും ഇല്ലാത്ത സ്‌ഥിതിയിലാണ് സംസ്‌ഥാനത്തെ കോൺഗ്രസ്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിൽ മത്സരം കടുത്തതോടെ അദ്ദേഹത്തിന് മണ്ഡലം വിട്ട് പുറത്ത് പോകാനാകാത്ത സാഹചര്യമാണ്.

കോൺഗ്രസിൽ നേതാക്കൾ ഒരുപാടുണ്ടെന്ന് പലപ്പോഴും ന്യായീകരിക്കുന്ന കോൺഗ്രസിനു പക്ഷെ അവരിൽ ഒരാൾക്ക് പോലും തെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി അധ്യക്ഷന്‍റെ ചുമതല കൈമാറാൻ പോലും കഴിഞ്ഞില്ല. സിപിഎം- ബിജെപി ഡീൽ ആരോപണം ചർച്ചയാക്കാൻ തുടക്കത്തിൽ കോൺഗ്രസിന് കഴിഞ്ഞെങ്കിലും ഇപ്പോൾ ശബരിമലയിലും ഡീലിലും മാത്രം ഊന്നിയാണ് കോൺഗ്രസ് പ്രചാരണം മുന്നോട്ടുപോകുന്നത്. കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്‍റികളാകും ഇനിയുള്ള ദിവസങ്ങളിൽ യുഡിഎഫ് ചർച്ചയാക്കുക.

താരപ്രചാരകരുടെ പര്യടനം നിശ്ചയിച്ചതിലും പല സ്‌ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ളവർക്കും അഭിപ്രായവ്യത്യാസമുണ്ട്. നൂറു ശതമാനം വിജയം ഉറപ്പുള്ള മണ്ഡലങ്ങളിൽ പോലും താരപ്രചാരകരുടെ പര്യടനം നിശ്ചയിച്ചപ്പോൾ കടുത്ത പോരാട്ടം നടക്കുന്ന പല മണ്ഡലങ്ങളും ഒഴിവാക്കപ്പെട്ടു. ഇത്തരത്തിൽ ക്യാംപെയ്ൻ മാനേജ്‌മെന്‍റിൽ പാളിച്ചയുണ്ടായെന്നും പാർട്ടിക്കുള്ളിൽ തന്നെ പരാതി ഉയരുന്നു.

അതേസമയം, സിപിഎം ആകട്ടെ എസ്ഡിപിഐ ബന്ധം അടക്കമുള്ള കാര്യങ്ങളിൽ ഒളിച്ചുകളി തുടരുകയാണ്. ജമാഅത്തെ ഇസ്‌ലാമിയെ ചാരി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനും വി.ഡി. സതീശനുമെതിരേ ആരോപണശരങ്ങൾ എയ്യുമ്പോൾ എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് വ്യക്തമായ ഒരു നിലപാട് പറയാൻ തയാറായിട്ടില്ല. എസ്ഡിപിഐ പിന്തുണ വേണോ വേണ്ടയോ എന്നതിൽ പോലും വ്യക്തമായ ഒരു നിലപാട് സിപിഎം സ്വീകരിക്കുന്നുമില്ല.

എന്നാൽ, സർക്കാരിന്‍റെ വീഴ്ചകൾ ചർച്ചയാകാതിരിക്കാൻ ബോധപൂർവം ചില വിഷയങ്ങൾ എടുത്തിടുന്ന പിണറായി ശൈലിക്ക് ഇക്കുറിയും മാറ്റമില്ല. പിണറായിയുടെ തന്ത്രം മനസിലാക്കാതെ പ്രതിപക്ഷം ആ ചൂണ്ടയിലെല്ലാം കൊത്തുന്നു. സർക്കാർ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വ്യാപകമായ പ്രചാരണം സിപിഎം നടത്തുന്നുമുണ്ട്.

എൻഡിഎ മുന്നണിയാകട്ടെ ബിജെപിക്ക് ഉറപ്പുള്ള ഏതാനും സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ട്വന്‍റി20 ക്ക് മുന്നണിയിൽ ലഭിച്ച അപ്രമാദിത്വത്തിൽ ബിജെപി അണികളിലും നേതാക്കളിലും ശക്തമായ അമർഷമുണ്ട്. എന്നാൽ പൊട്ടിത്തെറിയിലേക്ക് എത്തിയിട്ടില്ലെന്ന് മാത്രം. മോദി ഗ്യാരന്‍റിയും മോദി സർക്കാരിന്‍റെ വികസന നേട്ടവും അഴിമതിരഹിത ഭരണവുമാണ് സംസ്‌ഥാന ബിജെപിയുടെ തുറുപ്പ് ചീട്ട്. ഇടത്, വലത് മുന്നണികൾ പരസ്പരം ബിജെപി ഡീൽ ആരോപണം ഉന്നയിക്കുമ്പോൾ അവരറിയാതെ തന്നെ ബിജെപി ചർച്ചയുടെ പ്രധാന കേന്ദ്രത്തിലേക്ക് വരുന്നുമുണ്ട്. ഇത് നന്നായി ആസ്വദിക്കുകയാണ് ബിജെപിയുടെ പുതു നേതൃത്വം.

നേമത്ത് കടുത്ത പോരാട്ടം നടക്കുന്നതിനാൽ രാജീവ് ചന്ദ്രശേഖരന് കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, എല്ലാ ദിവസവും ആരോപണ പ്രത്യാരോപണങ്ങളുടെയും ചർച്ചകളുടെയും പ്രധാന കേന്ദ്രമായി ബിജെപി മാറുന്നുമുണ്ട്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ അണിയറയിൽ കൂടുതൽ തന്ത്രങ്ങൾ ഒരുങ്ങുന്നുണ്ടെന്ന് വ്യക്തം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com