

ശ്രീലേഖയുടെ നടപടി ഗുരുതരമായ ചട്ടലംഘനം
തിരുവനന്തപുരം: നിയമം നടപ്പിലാക്കാൻ ബാധ്യതപ്പെട്ട ഉന്നത പൊലീസ് പദവിയിലിരുന്ന വ്യക്തി തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. എൻഡിഎയ്ക്ക് അനുകൂലമായ സർവേ ഫലം ഫെസ്ബുക്കിലൂടെ പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഔദ്യോഗിക ജീവിതകാലം മുഴുവൻ നിയമം പാലിക്കാനും നടപ്പിലാക്കാനും ചുമതല വഹിച്ച ഒരാൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരത്തിൽ തരംതാഴുന്നത് അത്ഭുതകരമാണ്.
വോട്ടർമാരെ സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ പരാജയഭീതിയിൽ നിന്നും ഉടലെടുക്കുന്നതാണ്. തിരുവനന്തപുരം നഗരസഭയിലെ വികസന തുടർച്ചയെ ഭയക്കുന്നവരാണ് കള്ളക്കണക്കുകളും അനധികൃത സർവേകളുമായി രംഗത്തിറങ്ങുന്നത്. നിയമവാഴ്ചയെയും ജനാധിപത്യ മൂല്യങ്ങളെയും കാത്തുസൂക്ഷിക്കേണ്ടവർ തന്നെ അവയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് പൊതുസമൂഹം തിരിച്ചറിയണം. ഈ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.