

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിലുള്ള അജയ് നഗറില്‍ പതിനാലുകാരന്‍ സ്വന്തം അച്ഛനെ തീകൊളുത്തി കൊന്നു. 55 വയസുകാരനായ മുഹമ്മദ് അലീമാണ് ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ വീട്ടിൽ നിന്നും പണം മോഷ്ടിച്ചതിന് അലീം കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ കുട്ടി അച്ഛനെ തീകൊളുത്തിയ ശേഷം മുറി പുറത്തുനിന്ന് ലോക്ക് ചെയ്യുകയായിരുന്നു എന്നു പൊലീസ് വ്യക്തമാക്കുന്നു.
പതിനാലുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. റിയാസുദ്ദീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുറിയിലാണ് അലീമും മകനും കഴിഞ്ഞിരുന്നത്.
ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ റിയാസുദ്ദീൻ അലീമിന്‍റെ നിലവിളി കേട്ട് ഓടിയെത്തുന്നത്. ടെറസില്‍ കൂടെ മുറിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വാതിൽ പൂട്ടിയിരിക്കുന്നതിനാൽ സാധിച്ചില്ലെന്ന് റിയാസുദ്ദീൻ പറയുന്നു.
പിന്നീട് അയല്‍വാസിയുടെ സഹായത്തോടെ അകത്തേക്ക് കടന്നപ്പോള്‍ അലീമിന്‍റെ മുറിയും പൂട്ടിയിട്ട നിലയിലാണ് കണ്ടത്. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ അലീം സംഭവസ്ഥലത്ത് തന്നെ മരിച്ചു കഴിഞ്ഞിരുന്നു. റിയാസുദ്ദീനെ കണ്ടതോടെ അലീമിന്‍റെ മകന്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും സാക്ഷി മൊഴി.
ഉത്തർപ്രദേശ് സ്വദേശിയായ അലീം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മകനോടൊപ്പം ഫരീദാബാദിലെത്തുന്നത്. പിന്നീട് അജയ് നഗറിലെ റിയാസുദ്ദീന്‍റെ വീടിന്‍റെ റെടസിലെ മുറി വാടകയ്ക്കെടുത്തായിരുന്നു താമസം.
ആരാധനാലയങ്ങളിലേക്ക് സംഭാവന പിരിച്ചും ആഴ്ചച്ചന്തയില്‍ കൊതുകുവല വിറ്റുമാണ് ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്. അലീമിന്‍റെ ഭാര്യ നേരത്തെ മരിച്ചു. മറ്റു നാലു മക്കള്‍ വിവാഹത്തിനു ശേഷം മാറിത്താമസിക്കുകയാണ്.