

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
representative image
ന്യൂഡൽഹി: ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വച്ച് 16 വയസുകാരിയെ കൂട്ടബത്സാംഗത്തിനിരയാക്കി. കൃത്യം നടത്തിയ ബസ് ഡ്രൈവറെയും കണ്ടക്റ്ററെയും പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ഡൽഹിയിലെ കശ്മീരി ഗേറ്റ് മേഖലയിലാണ് സംഭവം.
ഡ്രൈവർ കുൽദീപ്, കണ്ടക്റ്റർ സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ 11ാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഓഗസ്റ്റ് നാലിന് രാത്രി പഠനത്തെക്കുറിച്ച് അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് വീട്ടുകാർ അറിയാതെ ഉത്തർപ്രദേശിൽ നിന്ന് നോയ്ഡ സെക്റ്റർ 63ലെ കസിനിന്‍റെ അടുത്തേക്ക് വരികയായിരുന്നു പെൺകുട്ടി. എന്നാൽ കനത്ത മഴ കാരണം അബദ്ധത്തിൽ പരി ചൗക്ക് എന്ന സ്ഥലത്ത് ഇറങ്ങി. തുടർന്ന് ഇതുവഴി വന്ന സ്ലീപ്പർ ബസിന് കൈകാണിച്ചു. ബസ് നോയ്ഡ സെക്റ്റർ 63ലേക്ക് ആണെന്ന് വിശ്വസിപ്പിച്ച് ഡ്രൈവറും കണ്ടക്റ്ററും കുട്ടിയെ ബസിൽ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിനുശേഷം പെൺകുട്ടിയെ കശ്മീരി ഗേറ്റ് മേഖലയിൽ ഇറക്കിവിട്ടു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സാന്നിധ്യത്തിൽ രക്ഷിതാക്കൾക്ക് കൈമാറി. കേസെടുത്ത പൊലീസ് ബസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു.