

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍18കാരനെ 16കാരന്‍ പൈശാചികമായി കുത്തിക്കൊന്നു. കഴുത്തുഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം 60 തവണയാണ് 18കാരനെ കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നു. ഇതിനു പിന്നാലെ മൃതദേഹത്തിന് അരികില്‍ നിന്ന് 16കാരന്‍ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. മോഷണശ്രമാമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
വടക്കുകിഴക്കൻ ഡൽഹിയിലെ ജന്ത മസ്ദൂർ കോളനിയിൽ ചൊവ്വാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മോഷണശ്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ 18കാരനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നതും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ ആവര്‍ത്തിച്ച് കുത്തുന്നുണ്ട്. മരിച്ച ശേഷവും 18കാരന്‍റെ തലയില്‍ നിരവധി തവണ ചവിട്ടിയ പ്രതി, മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്യുകയായിരുന്നു.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിരിയാണി മേടിക്കുന്നതിനായി 350 രൂപ മോഷ്ടിക്കാനാണ് താൻ കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും കൃത്യം നടക്കുമ്പോൾ പ്രതി ലഹരിയിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.