
കൊച്ചിയിൽ വന്‍ കുഴൽപ്പണവേട്ട; 2 കോടിയോളം രൂപയുമായി 2 പേർ പിടിയിൽ
കൊച്ചി: കൊച്ചി വില്ലിംഗ്ടൺ ഐലൻഡിനു സമീപം വന്‍ കുഴൽപ്പണവേട്ട. ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടികൂടി. തമിഴ്നാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജഗോപാൽ, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണങ്കാട്ട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഓട്ടോയിൽ രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു രണ്ടുകോടിയോളം പണം കണ്ടെത്തിയത്.
എറണാകുളം ബ്രോഡ്‍വേയിലുള്ള ഒരു സ്ഥാപന ഉടമ ഏൽപിച്ച പണമാണ് ഇതെന്നും ഇത് മറ്റാരേയോ ഏൽപ്പിക്കാന്‍ കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലാവുന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്. പിടിച്ചെടുന്ന പണം കള്ളപ്പണമാണോ എന്നതിൽ പരിശോധന തുടരുകയാണെന്നും കൂടുതൽ പരിശോധന നടത്തിയതിന് ശേഷം മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നുമാണ് പൊലീസ് പറയുന്നത്.