

ഭാര്യയെ ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഇന്ത്യക്കാരന് കുവൈറ്റിൽ വധശിക്ഷ
കുവൈറ്റ് സിറ്റി: ഭാര്യയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ഇന്ത്യക്കാരന് കുവൈറ്റിൽ വധശിക്ഷ. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യൻ പൗരന് കീഴ്ക്കോടതി വിധിച്ച വധശിക്ഷ കുവൈറ്റ് അപ്പീൽ കോടതി ശരി വെച്ചത്. ജഡ്ജി സലാഹ് അൽ-ഹൂത്തി അധ്യക്ഷനായ അപ്പീൽ കോടതി ബഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്.
അംഘാരയിലെ ഒരു പഴയ സാധനങ്ങൾ വില്ക്കുന്ന കേന്ദ്രത്തിൽ നിന്നും പ്രതി ഒരു ചുറ്റിക വാങ്ങിയതായും തുടർന്ന് ഇതുപയോഗിച്ച് ഭാര്യയെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും കേസ് ഡയറി വ്യക്തമാക്കുന്നു.കൊലപാതകത്തിനു ശേഷം കുറ്റകൃത്യം മറച്ചു വെക്കുന്നതിനായി ഇയാൾ ഭാര്യയുടെ മൃതദേഹം സാൽമി മരുഭൂമിയിൽ കൊണ്ടുപോയി തള്ളി.
പ്രതിക്കെതിരേ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയ പബ്ലിക് പ്രോസിക്യൂഷൻ , നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെ ഇയാൾക്ക് നൽകണമെന്ന് കോടതിയിൽ ശക്തമായി വാദിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ അപ്പീൽ കോടതിയും ശരി വച്ചത്.