ചെന്നൈ: 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമ മറന്നു കാണില്ല. അതിൽ നദിയ മൊയ്തുവിന്റെ കഥാപാത്രം മോഹൻലാലിന്റെ കഥാപാത്രത്തെ പറ്റിക്കുന്ന ഒരു കണ്ണടയുണ്ട്, നഗ്നത കാണുന്ന കണ്ണട. എന്നാൽ, ആ തട്ടിപ്പ് അവിടെ അവസാനിച്ചില്ല. പലരുടെയും ഭാവനകൾക്ക് ചിറകുവിടർത്തിയ ആ സങ്കൽപ്പം ഒരുപാട് തട്ടിപ്പുകൾക്കും വഴി തെളിച്ചു.
നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ ഒരു സംഘം തമിഴ്നാട് പൊലീസിന്റെ പിടിയിലായപ്പോൾ അതിൽ മലയാളികളും ഉൾപ്പെടുന്നതു സ്വാഭാവികം!
കോയമ്പേടുള്ള ലോഡ്ജില് നിന്നു തൃശൂർ സ്വദേശി ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് പിടിയിലായത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കോയമ്പേട് പൊലീസിനു ലഭിച്ച പരാതിയിലാണ് അന്വേഷണം ആരംഭിക്കുന്നത്. നാലംഗ സംഘം തോക്ക് ചൂണ്ടി ആറു ലക്ഷം രൂപ കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടർന്നു ചില സൂചനകളുടെ അടിസ്ഥാനത്തിൽ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിലെത്തി പൊലീസ് പരിശോധന നടത്തി. ഇവരിൽനിന്നു കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അസാധാരണ തട്ടിപ്പിന്റെ വിവരം പുറത്തായത്.
നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്ക്കുണ്ടെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകുന്നതാണു തട്ടിപ്പിന്റെ തുടക്കം. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണു പരസ്യത്തിൽ പറയുക. ഇതിനു തയാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. പിന്നീട് കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിക്കും. തുടർന്നു കണ്ണടയുടെ വിലയായി ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇവരുടെ കൂട്ടത്തിൽ രണ്ടു പേർ പൊലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു കാത്തു നിൽക്കുന്നുണ്ടാകും. ഇവർ റൂമിലേക്കു കടന്നുവന്ന്, പണം നൽകി നഗ്നത കാണാൻ തയാറായ ആളുകളെ കണക്കിനു പരിഹസിക്കുന്നതാണു രീതി. ഒടുവിൽ ഇവർ പണം നൽകി മുങ്ങുകയാണ് പതിവ്. മാനഹാനി ഭയന്ന് ഇരകൾ പൊലീസിൽ പരാതിപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് തുടർച്ചയായി തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സംഘം അറസ്റ്റിലാകുന്നത്.