കോട്ടയം: ഈരാറ്റുപേട്ടയിൽ 16 കാരനെ ആക്രമിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ വി.എം മുഹമ്മദ് സാദിഖ് (31), ഇയാളുടെ സഹോദരൻ വി.എസ് മുഹമ്മദ് ഹുബൈല്‍ (39), ഈരാറ്റുപേട്ട മുല്ലൂപ്പാറ ഭാഗത്ത് പൊന്തനാൽ വീട്ടിൽ പി.പി ജഹനാസ് (44) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ മാസം 24ന് രാത്രി പത്തേമുക്കാലിന് ഈരാറ്റുപേട്ട സ്വദേശിയായ 16 കാരനെയും, സുഹൃത്തിനെയും നടക്കൽ ക്രോസ് വേ ജങ്ഷൻ ഭാഗത്ത് വച്ച് മർദിക്കുകയും, കയ്യിൽ കരുതിയിരുന്ന മരക്കൊമ്പ് കൊണ്ട് ചെറുപ്പക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ഈ ചെറുപ്പക്കാരനോട് ഇവർക്ക് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇവർ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ മൂവരെയും കോഴിക്കോട് നിന്ന് പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ പി.എസ് സുബ്രഹ്മണ്യൻ, എസ്. ഐ മാരായ ജിബിൻ തോമസ്, ഷാജി, രാധാകൃഷ്ണൻ, സി.പി.ഓ മാരായ ജോബി, അനീഷ്, രമേശ്, മാർട്ടിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.