

രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 500ലധികം സ്ത്രീകളുമായി ബന്ധം; തട്ടിയെടുത്തത് 2 കോടിയിലധികം, 35 കാരൻ പിടിയിൽ
representative image
ന‍്യൂഡൽഹി: രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 500ലധികം സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് 2 കോടി രൂപയിലധികം തട്ടിയെടുത്തയാൾ പിടിയിൽ. 35 കാരനായ ആനന്ദ് കുമാറിനെയാണ് പശ്ചിമ ബംഗാളിൽ നിന്നും പൊലീസ് പിടികൂടിയത്. വിവിധ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോം മുഖേനയും ഡേറ്റിങ് ആപ്പ്, മാട്രിമോണിയൽ സൈറ്റുകളിലൂടെയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്.
ഡോക്റ്റർ, വ‍്യവസായി, ചലചിത്ര നിർമാതാവ്, അഭിഭാഷകൻ എന്നിങ്ങനെ വ‍്യത‍്യസ്ത ജോലികളുള്ള ഒരു പ്രൊഫഷണലായിട്ടാണ് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നത്. വിശ്വാസ‍്യത നേടിയെടുക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സ്ഥലത്തെ ഡിസിപി പറയുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഇരകളിൽ നിന്നും പണം ആവശ‍്യപ്പെടുന്നതാണ് പതിവ്.
വൈഭവ് അറോറ എന്ന പേരിൽ വ‍്യാജ പ്രൊഫൈലിലൂടെ ഇയാൾ ഒരു സ്ത്രീയിൽ നിന്നും 7 ലക്ഷം രൂപ ഇത്തരത്തിൽ കവർന്നതായി പൊലീസ് പറയുന്നു. സാമ്പത്തിക തട്ടിപ്പിന് പുറമെ സ്ത്രീകളുമായി പങ്കിട്ട സ്വകാര‍്യ ദൃശ‍്യങ്ങൾ കാണിച്ച് പണം തട്ടിയെടുത്തെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പണം നൽകാൻ വിസമ്മതിച്ചാൽ സമൂഹമാധ‍്യമങ്ങളിലൂടെ സ്വകാര‍്യ ദൃശ‍്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.