
തിരുവനന്തപുരം: മംഗലാപുരത്ത് പത്താം ക്ലാസ് വിദ‍്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ പിടിയിലായി. കുടവൂർ സ്വദേശി ശ്രീജിത്ത്, വേങ്ങോട് സ്വദേശികളായ അഭിരാജ്, അഭിരാം, അശ്വൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു വിദ‍്യാർഥിയെ മംഗലാപുരത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയത്.
പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിദ‍്യാർഥിയുടെ മൊബൈൽ ഫോണിലേക്ക് പൊലീസ് വിളിച്ചപ്പോൾ പ്രതികളാണ് ഫോണെടുത്തത്. പ്രതികൾ പൊലീസിനെ അസഭ‍്യം പറയുകയും ഫോൺ കട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് പിന്തുടർന്നെത്തി വിദ‍്യാർഥിയെ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇതിനിടെ പ്രതികൾ രക്ഷപ്പെട്ടിരുന്നു.
പിന്നീട് ബുധനാഴ്ച രാവിലെയോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പത്താം ക്ലാസ് വിദ‍്യാർഥിയുടെ സഹപാഠിയായ പെൺകുട്ടിയുമായി പ്രതികളിലൊരാൾക്ക് അടുപ്പമുണ്ടായിരുന്നു.
ഈ പെൺകുട്ടിയുമായി വിദ‍്യാർഥി സൗഹൃദം പുലർത്തിയതിനാണ് തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് പ്രതികൾ വിദ‍്യാർഥിയെ മർദിച്ചിരുന്നു. എന്നാൽ അന്ന് പരാതി നൽകിയിരുന്നില്ല.