കൊച്ചി: കൊച്ചിയിൽ കഞ്ചാവിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ 4 പേർ അറസ്റ്റിൽ. ലഹരിമാഫിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് പൊലീസിന്‍റെ പിടിയിലായത്. പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്.മണ്ണർകാട് സ്വദേശികളായ അനസ്, അബുതാഹിർ, ഹരിപ്പാട് സ്വദേശികളായ അതുൽദേവ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
രണ്ടു ഗ്രൂപ്പുകളായെത്തിയ ഇവർ തമ്മിൽ കഴിഞ്ഞ ദിവസം ലഹരി ഇടപാട് നടത്തിയിരുന്നു. മണ്ണാർകാടുള്ള സംഘം ഹരിപാടുള്ള സംഘത്തിന് 2 കിലോ കഞ്ചാവ് 60,000 രൂപയ്ക്ക് നൽകിയിരുന്നു. പിന്നീട് ഈ കഞ്ചാവ് ഗുണനിലവാരമില്ലാത്തതാണെന്നും പണം തിരെ നൽകണമെന്നും ഹരിപ്പാട്ടുകാർ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൊച്ചിയിലെ മെട്രോ പില്ലറിനു സമീപം ഇവർ കഞ്ചാവ് കൊണ്ടുവയ്ക്കുകയും മണ്ണാർകാടു നിന്നുള്ളവർ ഇത് എടുത്തുകൊണ്ടുപോവുകയും ചെയ്തു.
എന്നാൽ പണം തിരിച്ചു നൽകിയില്ല. ഇതിനെ തുടർന്നാണ് ഇരു കൂട്ടരും തമ്മിൽ പ്രശ്നമുണ്ടാകുന്നത്. മണ്ണാർകാ് സംഘത്തെ ഹരിപ്പാട് സംഘം കാറിൽ പിൻതുടരുകയും കാറുകൾ ഒരു പാർക്കിനുള്ളിലേക്ക് കയറ്റുകയും ഇരുവരും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. ഇതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദ പരിശോധന നടത്തി. ഹരിപ്പാട് സ്വദേശിയിൽനിന്ന് ഒരുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ലഹരിയുമായി ബന്ധപ്പെട്ട തർക്കമാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു.
പിന്നാലെ എറണാകുളം സൗത്ത് പൊലീസിന്‍റെ നേതൃത്വത്തിൽ, പ്രതികൾ താമസിച്ചിരുന്ന എളമക്കരയിലെ വീട്ടിൽ നടത്തിയ പരിശോധയിൽ 2 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ ഒളിവിലാണ്. ഇയാൾക്കെതിരേ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി