
കൊടുവള്ളിയിൽ വൻ ലഹരിവേട്ട; 6 ലക്ഷത്തിന്‍റെ 11,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കൊടുവള്ളി: കൊടുവള്ളിയിൽ വൻ ലഹരിവേട്ട. 11,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നൾ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി മടവൂര്‍മുക്ക് കിഴക്കേ കണ്ടിയില്‍ മുഹമ്മദ് മുഹസിന്‍റെ (33) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 9750 പാക്കറ്റ് ഹാന്‍സ്, 1250 പാക്കറ്റ് കൂള്‍ ലിപ് എന്നിവ പിടിച്ചെടുത്തത്. പിടിച്ചെടുത്തവ 6 ലക്ഷത്തിലധികം രൂപ വിലവരുമെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. 3 മാസം മുന്‍പ് ആരംഭിച്ച ഇയാളുടെ നരിക്കുനിയിലുള്ള ചെരുപ്പു കടയുടെ മറവിലായിരുന്നു ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടര ലക്ഷം രൂപ വില വരുന്ന 890 പാക്കറ്റ് ഹാന്‍സ് പിടികൂടിയിരുന്നു.
തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കര്‍ണ്ണാടകയില്‍നിന്ന് ലോറിയിൽ എത്തിക്കുന്ന ഹാന്‍സ് കോഴിക്കോട് ജില്ലയിലെ മൊത്ത, ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഇയാളാണ് വിതരണം ചെയ്യുന്നത്.
കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ.പി, എ എസ് ഐമാരായ ബിജേഷ്, സുനിത, സീനിയര്‍ സിപിഒമാരായ അനൂപ് തറോല്‍, രതീഷ്, വിപിന്‍ദാസ്, സി പി ഒ മാരായ ശ്രീനിഷ്, അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ മുന്‍പും കുന്നമംഗലം പൊലീസ് ആരാമ്പ്രത്തുള്ള ഇയാളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ഹാന്‍സ് പിടികൂടിയിരുന്നു.