ശ്രീനഗർ: ഏകദിന ക്രിക്കറ്റ് ലോക കപ്പിന്‍റെ ഫൈനലിൽ ഇന്ത്യയുടെ പരാജയം ആഘോഷിക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത ഏഴു കശ്മീരി വിദ്യാർഥികൾക്കെതിരേ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു.
ഷേർ ഇ കശ്മീർ യൂനിവേഴ്സിറ്റി ഒഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾക്കെതിരേയാണു നടപടി. വെറും മുദ്രാവാക്യം വിളി മാത്രമായിരുന്നില്ല ഇതെന്നാണു പൊലീസിന്‍റെ വിശദീകരണം. മറ്റു ചിലരെ ഭയപ്പെടുത്താനും പാക് അനുകൂല അന്തരീക്ഷമുണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു വിദ്യാർഥികളുടെ നീക്കമെന്നു പൊലീസ്.
എന്നാൽ, നാഷണൽ കോൺഫറൻസും പിഡിപിയും ഉൾപ്പെടെ കക്ഷികൾ ഇതിനെതിരേ രംഗത്തെത്തി. ഭീകരർക്കെതിരേ ചുമത്തുന്ന വകുപ്പുകളാണ് വിദ്യാർഥികൾക്കെതിരേ പ്രയോഗിച്ചതെന്ന് ഇരുകക്ഷികളും പറഞ്ഞു. അതേസമയം, യുഎപിഎയിലെ ഗൗരവസ്വഭാവം കുറഞ്ഞ പതിമൂന്നാം വകുപ്പ് മാത്രമാണ് വിദ്യാർഥികൾക്കെതിരേ ചുമത്തിയതെന്നു പൊലീസ് വിശദീകരിച്ചു.