
ചണ്ഡിഗഡ്: ഹരിയാനയിൽ പെൺകുട്ടിക്ക് നേരെ യുവാക്കളുടെ ക്രൂര പീഡനം. ഭിക്ഷ യാചിച്ചെത്തിയ പതിനാറുകാരിയെ മൂന്ന് യുവാക്കൾ ചേർന്ന് പീഡിപ്പിക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടി ഗർഭച്ഛിദ്രത്തിനു വിധേയയായതായി ഫരീദാബാദ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സ്ഥിരീകരിച്ചിട്ടുണ്ട്.
കുടുംബം നോക്കാനായി ഭിക്ഷാടനത്തിന് ഇറങ്ങിയതാണ് പെൺകുട്ടി. ഭിക്ഷയെടുക്കുന്ന സമയത്ത് പെൺകുട്ടിയ്ക്ക് പലപ്പോഴായി ഭക്ഷണം വാങ്ങി നൽകുന്ന ഡ്രൈവറാണ് കേസിലെ മുഖ്യ പ്രതി. തന്‍റെ ഇളയ സഹോദരനെ കാണാത്തതിനെ തുടര്‍ന്ന് മുഖ്യപ്രതിയായ ഡ്രൈവറോട് സഹായം അഭ്യർഥിച്ചെത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
അനുജനെ അന്വേഷിച്ച് കണ്ടെത്താമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി തന്‍റെ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തിന്‍റെ മുറിയിലെത്തിച്ച് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗത്തിനിരയാക്കി. വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
അതേസമയം, അയല്‍വാസിയായ മറ്റൊരു ഓട്ടോ ഡ്രൈവറും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഭക്ഷണവും ചായയും വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയായിരുന്നു പീഡനം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വീട്ടിലെത്തി ബലമായി പപ്പായ കഴിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭച്ഛിദ്രത്തിനു ശ്രമിച്ച വിവരം പുറത്തറിഞ്ഞത്. ഉടനെ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ മുഖ്യപ്രതിയായ ഡ്രൈവര്‍ ജസ്വന്ത്, സുഹൃത്ത് സുല്‍ത്താന്‍, അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ സിക്കന്ദര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.