
താനെ: 19 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ ഭിവണ്ടിയിൽ 2023 ഡിസംബറിലാണ് സംഭവം നടന്നത്.
ചാന്ദ് ഖാന്‍ എന്ന 22 കാരനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. വിനോദയാത്രയ്ക്ക് പോകാമെന്ന് പറഞ്ഞ് 19 കാരിയെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ലോഡ്ജില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു.
പിന്നീട് ദൃശ്യങ്ങൾ ചാന്ദ് ഖാന്‍ പെണ്‍കുട്ടിക്ക് വാട്സാപ്പില്‍ അയച്ചു നൽകി. തന്‍റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറയാൻ പെണ്‍കുട്ടിക്ക് ദൈര്യമുണ്ടായിരുന്നില്ല.
ചാന്ദ് ഖാന്‍റെ സുഹൃത്തുക്കളായ ജമീര്‍ ഖാന്‍ (22), കവിത (20) എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ചാന്ദ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്തെന്നും കോടതിയില്‍ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു.