
കൽപ്പറ്റ: വയനാട് മേപ്പാടിയിൽ പ്രവർത്തിക്കുന്ന സിറ്റി കമ്മ്യൂണിക്കേഷൻ സെൻ്റർ കുത്തി തുറന്ന് 10,000 രൂപയും കമ്പ്യൂട്ടർ സാമഗ്രികളും കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ മേപ്പാടി പൊലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയായ പറമ്പിൽ സാജിത്ത്(41) എന്ന താജുദ്ദീൻ ആണ് പൊലീസ് പിടിയിലായത്.
ഈ വർഷം ജൂലൈ 26 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 27 ന് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് പ്രതി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഇയാളെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ അതിവിദഗ്ദമായ ഇന്നലെ രാത്രി പട്ടാമ്പിയിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ പൊലീസിലും മോഷണം കഞ്ചാവ് വിൽപ്പന തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ.
മേപ്പാടി പൊലീസ് ഇൻസ്പെക്ടർ എ.ബി വിബിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വി. പി സിറാജ്, പി. രജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിഗേഷ് സിവിൽ പൊലീസ് ഓഫീസർമാരായ റഷീദ്, നവീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്