
ആലുവ: ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. നോർത്ത് പറവൂർ കണ്ണാട്ട് പാടത്ത് വിപിൻ ലാലിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ മാർക്കറ്റിന് സമീപം മേൽപ്പാലത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബുളളറ്റാണ് ഇയാൾ മോഷ്ടിച്ചത്. മാർക്കറ്റിൽ വ്യാപാരം നടത്തുന്ന നിസാർ എന്നയാളുടെയാണ് ഇരുചക്രവാഹനം.
നിലവിൽ പതിമൂന്ന് മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. മോഷണം നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുന്നതിന് കസ്റ്റഡിയിൽ വാങ്ങും. എസ്.എച്ച്. ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ പി.ടി ലിജിമോൾ, എൻ.പി ശശി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.