

ഡൽന മരിയ സാറ
കൊച്ചി: അങ്കമാലിയിലെ കുഞ്ഞിന്‍റെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി അമ്മൂമ്മ. ദേഷ്യം വന്നപ്പോൾ കൊന്നതാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.
ദേഷ്യം കാരണം കുഞ്ഞിന്‍റെ കഴുത്തിൽ കത്തിയമര്‍ത്തി കൊലപ്പെടുത്തി എന്ന് മാത്രമാണ് ഇവര്‍ മൊഴി നൽകിയത്. പൊലിസിന്‍റെ മറ്റ് ചോദ്യങ്ങൾക്ക് പ്രതി മറുപടി നൽകിയില്ല.
കുഞ്ഞിന്‍റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്നു പോയിരുന്നു. കുഞ്ഞിന്‍റെ അമ്മൂമ്മയായ 60 വയസുള്ള ഡെയ്സിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിവരം. ശരീരത്തിലെ സോഡിയം കുറയുമ്പോള്‍ അവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. ഇതിന് മുൻപും ഇവര്‍ ഇത്തരം പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇവര്‍ വിഷാദരോഗത്തിന് ചികിത്സ തേടുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കുഞ്ഞിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
കറുകുറ്റി ചീനിയിൽ താമസിക്കുന്ന ആന്‍റണി, റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് ബുധനാഴ്ച മരിച്ചത്. അമ്മൂമ്മയ്ക്ക് അടുത്ത് കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം അമ്മ അടുക്കളയിൽ പോയ സമയത്താണ് കുഞ്ഞിനെ അമ്മൂമ്മ കൊലപ്പെടുത്തിയത്. അമ്മയ്ക്ക് ഭക്ഷണം കൊടുക്കാൻ റൂത്ത് റൂമിലെത്തിയപ്പൊഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കണ്ടത്.
ഇവർ ബഹളം വെച്ചതിനെ തുടർന്ന് അച്ഛൻ ആൻറണി കുഞ്ഞിനെ എടുത്ത് തോളിലിട്ട് അയൽവാസിയുടെ സഹായത്തോടെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്‍റെ കഴുത്തിൽ ആഴത്തിലുളള മുറിവുണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അമ്മൂമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. 60 കാരിയായ അമ്മൂമ്മ വിഷാദരോഗത്തിന് ചികിത്സ തേടുന്ന ആൾ ആണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയതിന് പിന്നാലെ തളർന്നുവീണ അമ്മൂമ്മയെ മൂക്കന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിന്‍റെ അച്ഛന്‍റെയും അപ്പൂപ്പന്‍റെയും മൊഴി അങ്കമാലി പൊലീസ് രേഖപ്പെടുത്തി.