കളമശേരി: കളമശേരിയിൽ വീണ്ടും മോഷണം തുടരുന്നു. സൗത്ത് കളമശേരി പഴയ റെയിൽവേ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഗ്രാമം വെജിറ്റബിൾസ് എന്ന പച്ചക്കറി കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. കടയിലെ മേശ കുത്തിത്തുറന്ന് 3000 രൂപയും മഹിന്ദ്ര ഗസ്റ്റോ സ്കൂട്ടറുമാണ് മോഷണം പോയത്. മേശ കുത്തിത്തുറക്കുന്നതും പരിശോധിക്കുന്നതും സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സംഘത്തിൽ നാല് പേരെ സിസി ടിവിയിൽ കാണാം. ഇവർ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പരിശോധന നടത്തുന്നതും കാമറകിൽ പതിഞ്ഞിട്ടുണ്ട്. മോഷണം നടത്തിയ ശേഷം മേശയിൽ നിന്നും കിട്ടിയ താക്കോൽ ഉപയോഗിച്ച് കടയുടമയുടെ സ്കൂട്ടറും എടുത്തു കൊണ്ടാണ് പ്രതികൾ കടന്ത്. ഇവർ വന്നതും സ്കൂട്ടറിൽ ആണെന്നും അതെ സമയം അതുവഴി ഒരു ഓട്ടോറിക്ഷ വന്നു പോയെന്നും കടയുടമ പറഞ്ഞു. കളമശേരി പോലീസിൽ പരാതി നൽകി. പോലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
അതെ സമയം തന്നെ നജാത്ത് നഗറിൽ ഒരു വീട്ടിൽ നിന്നും സ്കൂട്ടർ നഷ്ടപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ നജാത്ത് സ്കൂളിന്റെ സമീപത്ത് നിന്നും സ്കൂട്ടർ കണ്ടു കിട്ടി. എന്നാൽ ഇത് സ്റ്റാർട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്ന. എന്നാൽ ഇതിന്റെ പാർട്സുകൾ അഴിക്കാൻ ശ്രമം നടത്തിയ ലക്ഷണങ്ങൾ ഉണ്ട്. ഈ രണ്ട് സംഭവങ്ങളും നടന്നത് കളമശേരി പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ആളില്ലാത്ത വീടുകളിൽ മോഷണം നടന്നത്. മോഷണം പെരുകുന്ന സാഹചര്യത്തിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് കൗൺസിലർ റഫീഖ് മരക്കാർ ആവശ്യപ്പെട്ടു.