

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: ബിഹാറിലെ അന്തർസംസ്ഥാന ആയുധ കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ഒരു യുവതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും ഏകദേശം 200 വെടിയുണ്ടകളും പിടിച്ചെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റാണ് (സിഐഡി) യുവതിയെ പിടികൂടിയത്.
പൂജ ബിശ്വാസ് എന്ന യുവതിയാണ് അറസ്റ്റിലായത്. ഞായറാഴ്ച നൈഹാട്ടിയിൽ നിന്ന് ഹബ്രയിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിഐഡി സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ തോക്കുകൾ, ഏകദേശം 200 വെടിയുണ്ടകൾ, 12 മാഗസിനുകൾ, 12,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ ബിഹാറിലെ ജമാൽപൂരിലേക്കുള്ള ട്രെയ്ൻ ടിക്കറ്റും കണ്ടെത്തിയതോടെയാണ് ആയുധങ്ങൾ ബിഹാറിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് കടത്തിക്കൊണ്ടുവന്നതാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
ഹബ്ര പ്രദേശത്തെ വാടകവീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. ദത്തപുകൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ ഇവർ നേരത്തെ അറസ്റ്റിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ബിഹാറിലെ അനധികൃത ആയുധനിർമാണത്തിന് പേരുകേട്ട മുൻഗേർ മേഖലയിൽ നിന്ന് ആയുധങ്ങൾ വാങ്ങിയ ശേഷം ഹബ്ര മേഖലയിലേക്ക് വിതരണം ചെയ്യാനായിരുന്നു യുവതിയുടെ പദ്ധതിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തിന്‍റെ പങ്കുണ്ടെന്നാണ് സിഐഡി സംശയിക്കുന്നത്. ശൃംഖലയിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.