

അമൃത്സറിൽ എഎസ്ഐയെ വെടിവച്ച് കൊന്നു
representative image
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ പൊലീസ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്ററെ (എഎസ്ഐ) അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ഭഗ്തൻവാല മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
തർൺ തരൺ ജില്ല സ്വദേശിയായ ഹർജിത് സിങ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേരാണ് കൃത്യം നടത്തിയത്. പിസിആർ ഡ്യൂട്ടിയിലായിരുന്ന ഹർജിത് സിങ്ങിന് നേരെ തൊട്ടടുത്തു നിന്ന് നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹർജിത് സിങ്ങിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാത്രി ഇസ്ലാമാബാദ് നഗർ മേഖലയിലും ബൈക്കിലെത്തിയ രണ്ട് പേർ സാഹിൽപ്രീത് സിങ് എന്നയാളെ വെടിവെച്ചുകൊന്നിരുന്നു. വീടിന് പുറത്ത് നടക്കുന്നതിനിടെ ബൈക്കിലെത്തിയവർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരു സംഭവങ്ങളിലെയും പ്രതികൾ ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ടിരുന്നു.
അമൃത്സറിൽ എഎസ്ഐ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ അനുശോചനം രേഖപ്പെടുത്തി. ഡിജിപി ഗൗരവ് യാദവും അനുശോചിച്ചു. എഎസ്ഐയുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചതായും ഡിജിപി അറിയിച്ചു.
മെയ് മാസത്തിലും അമൃത്സർ ജില്ലയിൽ ഹംജ ഗ്രാമത്തിന് സമീപം ആയുധധാരികൾ ഒരു പൊലീസ് എഎസ്ഐയെ വെടിവച്ച് കൊന്നിരുന്നു.