ഗുവാഹത്തി: അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജി സ്വാതി ബിദാൻ ബറുവ (32) അറസ്റ്റിൽ. കഴിഞ്ഞവർഷം സ്വാതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത യുവാവിന്‍റെ ദുരൂഹമരണത്തെ തുടർന്നാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാവിലെ ഗുവാഹത്തിയിലെ പാണ്ഡുവിലെ വീട്ടിൽ മൻസൂർ ആലത്തെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാതിയുടെ മാനസിക പീഡനം കാരണമാണ് മൻസൂർ തൂങ്ങിമരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
ഗുവാഹത്തിയിലെ ജലുക്ബാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് സ്വാതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്വാതിയുടെ ഔദ്യോഗിക വസതിയിൽ കരാർ തൊഴിലാളിയായിരുന്നു മൻസൂർ. ഇരുവരും തമ്മിൽ ബന്ധം പുലർത്തിയിരുന്നതായും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മൻസൂർ നിക്ഷേധിച്ചതോടെ സ്വാതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം, കഴിഞ്ഞ വർഷം മെയ് 29 ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മൻസൂറിനെതിരെ സ്വാതി പരാതി നൽകിയതായി പൊലീസ് അറിയിച്ചു. ട്രാൻസ്ജെൻഡർ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകൾ ചുമത്തിയാണ് അന്ന് മൻസൂറിനെതിരെ കേസെടുത്തത്. പിന്നീട് കോടതി മൻസൂറിന് ജാമ്യം അനുവദിച്ചെങ്കിലും സ്വാതിയുടെ ഭാഗത്തുനിന്നും സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.