കോട്ടയം: മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയായ യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കൽ വീട്ടിൽ എ.എ അനീസ് (34), എരുമേലി ചരള ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ വി.ജെ ഷെഫീഖ് (36), എരുമേലി പ്രൊപ്പോസ് ഭാഗത്ത് ആനക്കല്ല് വീട്ടിൽ എ. ഷാനവാസ് (41) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം ഉച്ചയ്ക്ക് മുണ്ടക്കയം ആർ.ഡി സിനിമാസ് തിയേറ്ററിൽ സിനിമ കാണാൻ എത്തുകയും തിയേറ്ററിനുള്ളിൽ കയറിയിരുന്ന് ഉച്ചത്തിൽ ചീത്ത വിളിക്കുകയും കാഴ്ചക്കാർക്ക് ശല്യം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് തിയേറ്ററിൽ ജോലിയിൽ ഉണ്ടായിരുന്ന യുവതി ഇവരോട് ബഹളം ഉണ്ടാക്കാതെ സിനിമ കാണാൻ പറഞ്ഞതിനെ തുടര്‍ന്ന് ഇവർ യുവതിയെ ചീത്ത വിളിയ്ക്കുകയും, തിയേറ്ററിന് പുറത്തിറങ്ങിയ യുവതിയെ പിന്തുടർന്നെത്തി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകൂടാതെ തിയേറ്ററിൽ ജോലിയിൽ ഉണ്ടായിരുന്ന 2 ജോലിക്കാരെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ, എസ്.ഐ വിക്രമൻ നായർ, എ.എസ്.ഐ കെ.ജി മനോജ്, പി.കെ ജോഷി, സി.പി.ഓ മാരായ റ്റി.എസ് രഞ്ജിത്ത്, ശരത്ചന്ദ്രൻ, പി.എം ജയലാൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.