
കുട്ടിയെ ചേർക്കാനെന്ന വ‍്യാജേനയെത്തി; അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം
file image
പാലക്കാട്: അങ്കണവാടി ടീച്ചറുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മാല മോഷ്ടിക്കാൻ ശ്രമം. ഒറ്റപാലം പഴയ ലക്കിടിയിലെ 14-ാം നമ്പർ അങ്കണവാടിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മോഷണ ശ്രമം നടന്നത്. കുട്ടിയെ ചേർക്കുന്നതിനായുള്ള വിവരം അന്വേഷിക്കാനെന്ന വ‍്യാജേനയായിരുന്നു മോഷ്ടാവ് അങ്കണവാടിയിലെത്തിയത്.
തുടർന്ന് മുളകുപൊടി ടീച്ചറുടെ മുഖത്തേക്ക് എറിഞ്ഞ ശേഷം മാല മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ടീച്ചറും കുട്ടികളും നിലവിളിച്ചേതോടെ അയൽവാസികൾ എത്തിയിരുന്നു. ഇതേതുടർന്ന് മോഷ്ടാവ് മാല ഉപേക്ഷിച്ച് സംഭവ സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു.
അങ്കണവാടി ടീച്ചറായ കൃഷ്ണകുമാരിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ‍്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.