
എൻസിപി നേതാവ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് സഹോദരങ്ങളുടെ പഠനത്തിന് പണം കണ്ടെത്താനെന്ന് പ്രധാന പ്രതി ശിവകുമാർ ഗൗതം. ഒക്ടോബർ 12-നാണ് ബാബാ സിദ്ദിഖി ബാന്ദ്രയിൽവച്ച് വെടിയേറ്റു മരിച്ചത്. രണ്ട് ഷൂട്ടർമാർ ഉൾപ്പെടെ 20 പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രധാന പ്രതിയായ ശിവകുമാറിനെ കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്ന് പിടികൂടിയത്.
22 കാരനായ പ്രതി ശിവകുമാറിന് മുൻപ് ക്രിമിനൽ പശ്ചാത്തലങ്ങളെന്നുമില്ല. കര്‍ഷകനായ പിതാവും രണ്ടു സഹോദരന്‍മാരും സഹോദരിമാരും അടങ്ങുന്നതാണ് പ്രതിയുടെ കുടുംബം. സഹോദരങ്ങളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതായി പറയുന്നു.
അതേസമയം ഇയാൾ പറയുന്നത് ശരിയല്ലെന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ആഡംബര ജീവിതത്തോടുള്ള ആസക്തിയാണ് മകനെ നാശത്തിലേക്ക് എത്തിച്ചത്. കുറ്റവാളിയെ കുറ്റവാളിയെപ്പോലെ തന്നെ കൈകാര്യം ചെയ്യണമെന്നാണ് പിതാവ് പറഞ്ഞതായുളള റിപ്പോർട്ട്
പ്രതിയ്ക്ക് താമസസൗകര്യം ഒരുക്കിയതിന്‍റെയും നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതിന്‍റെയും പേരില്‍ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നിങ്ങനെ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.