ബംഗളൂരു: മുൻ കാമുകനുമായി ഒന്നിയ്ക്കാൻ ഓൺലൈനിൽ ജോത്സ്യന്‍റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് 8 ലക്ഷം രൂപ. കാമുകനുമായുള്ള ബന്ധം തകരാൻ ആരോ മന്ത്രവാദം നടത്തിയെന്നും പരിഹാരം കാണാമെന്നും പറഞ്ഞ് ജോത്സ്യനും കൂട്ടാളികളും ചേർന്ന് 25കാരിയെ കബളിപ്പിക്കുകയായിരുന്നു . ജ്യോത്സ്യനായ അഹമ്മദ്, കൂട്ടാളികളായ അബ്ദുൾ, ലിയാഖത്തുള്ള എന്നിവർക്കെതിരെയാണ് ജലഹള്ളി സ്വദേശിയായ യുവതി പരാതി നൽകിയത്.
25 കാരിയായ യുവതി ഒരു നല്ല ജോത്സ്യനായി ഇന്‍റർനെറ്റ് പരതുകയും സഹായത്തിനായി അദ്ദേഹത്തെ ഡിസംബർ 9 ന് ബന്ധപ്പെടുകയും ചെയ്തു. യുവതിയും കാമുകനും അടുത്തിടെ വേർപിരിഞ്ഞുവെന്നും പ്രശ്നം പരിഹരിച്ച് കാമുകനുമായി രമ്യതയിലെത്തിക്കാനും അവൾ ആവശ്യപ്പെട്ടു.
യുവതിക്കെതിരെ ചില ബന്ധുക്കളും സുഹൃത്തുക്കളും മന്ത്രവാദം ചെയ്തെന്നും പ്രശ്നങ്ങളുടെ പരിഹാര ക്രിയകൾക്കായി ഡിജിറ്റൽ പേയ്‌മെന്‍റ് ആപ്ലിക്കേഷൻ വഴി ആദ്യം 501 രൂപ അടപ്പിച്ചു. ശേഷം കാമുകനുമായുള്ള ബന്ധത്തെ ഒരിക്കലും എതിർക്കാതിരിക്കാൻ മന്ത്രവാദം ചെയ്യാമെന്നും അതിനായി 2.4 ലക്ഷം രൂപ നൽകണമെന്നും അഹമ്മദ് പറഞ്ഞു. ഡിസംബർ 22-ന് ന്യൂ ബിഇഎൽ റോഡിന് സമീപമുള്ള അഹമ്മദിന്‍റെ സഹായികൾക്ക് അവൾ പണം നൽകി.
2 ദിവസത്തിന് ശേഷം, ഹെബ്ബാലിൽ വച്ച് തന്‍റെ സഹായിക്ക് വീണ്ടും 1.7 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടപ്പോൾ യുവതിക്ക് സംശയം തോന്നുകയും പണം നൽകില്ലെന്ന് അറിയിച്ചു. കാമുകനോടൊപ്പമുള്ള ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജനുവരി 10 വരെ ഡിജിറ്റൽ പേയ്‌മെന്‍റ് ആപ്ലിക്കേഷനിലൂടെ ഒന്നിലധികം ഇടപാടുകളിലായി 4.1 ലക്ഷം വീണ്ടും തട്ടിയെടുത്തു. ഇതിനിടെ, മകൾക്ക് 8.2 ലക്ഷം രൂപ നഷ്ടമായെന്ന് മനസ്സിലാക്കിയമാതാപിതാക്കൾ ജാലഹള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.