
രാഹുൽ പർവാനി, സാബ ഖുറേഷി
മുംബൈ: സ്വകാര്യ വിഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആത്മഹത്യ ചെയ്തു. 32 വയസുള്ള രാജ് ലീല മോർ ആണ് ആത്മഹത്യ ചെയ്തത്. 3 പേജ് ദൈർഘ്യമുള്ള ആത്മഹത്യാ കുറിപ്പിലാണ് തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. രാഹുൽ പർവാനി, സാബ ഖുറേഷി എന്നിവരാണ് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയതെന്നും തന്‍റെ മരണത്തിന് കാരണക്കാരെന്നും കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. ഇതു പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യുവാവിന്‍റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും കമ്പനി അക്കൗണ്ടിൽ നിന്നുമായി 3 കോടി രൂപയോളമാണ് പ്രതികൾ തട്ടിയെടുത്തത്.
18 മാസമായി യുവാവിനെ ഇരുവരും ചേർന്ന് മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്യുകയായിരുന്നു. യുവാവിന് ഉയർന്ന ശമ്പളമുള്ളതായും സ്റ്റോക് മാർക്കറ്റിൽ വലിയ നിക്ഷേപമുള്ളതായും പ്രതികൾക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം എടുക്കാനും പ്രതികൾ യുവാവിനെ നിർബന്ധിച്ചിരുന്നു.
അതു മാത്രമല്ല യുവാവിന്‍റെ കൈയിൽ നിന്ന് ഒരു ആഡംബര കാറും ഇവർ സ്വന്തമാക്കി. കുറച്ചു മാസങ്ങളായി മകൻ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി രാജിന്‍റെ അമ്മ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.