
ചെന്നൈ: കുപ്രസിദ്ധ കുറ്റവാളിയും ആറ് കൊലപാതക കേസ് ഉൾപ്പെടെ 33 ക്രമിനൽ കേസുകളിൽ പ്രതിയുമായ ബോംബ് ശരവണനെ തമിഴ്നാട് പൊലീസ് പിടികൂടി. എംകെബി നഗറിലെ ഗുഡ്ഷെഡ് റോഡിൽ ഒരു ഗോഡൗണിൽ ഒളിവിൽ കഴിയുകയായിരുന്നു ശരവണൻ. ഗോഡൗൺ വളഞ്ഞ പൊലീസ് സംഘം ശരവണനോട് കീഴടങ്ങാൻ ആവശ‍്യപ്പെട്ടെങ്കിലും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു ശരവണന്‍റെ പദ്ധതി.
പൊലീസ് സംഘത്തിലുണ്ടായിരുന്ന പുളിയന്തോപ്പ് ക്രൈം വിങ് ഇൻസ്പെക്‌ടർ അംബേദ്കറെ ശരവണൻ കത്തി കൊണ്ട് ആക്രമിച്ചു. അടുത്തുണ്ടായിരുന്ന എസ്ഐയാണ് പിടിച്ചുമാറ്റിയത്. അതിനാൽ നേരിട്ട് കുത്തേറ്റില്ല. തോളിന് മുറിവേറ്റു. എസ്ഐക്കും പരുക്കേറ്റിട്ടുണ്ട്.
ഇതിനുപിന്നാലെ ശരവണൻ പൊലീസിനു നേരെ ബോംബ് എറിയുകയായിരുന്നു. എന്നാൽ ആദ‍്യ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പുറത്തെടുക്കുന്നതിനിടെ ശരവണനു നേരെ പൊലീസ് ഇൻസ്പെക്‌ടർ വെടിയുതിർത്തു. കാൽമുട്ടിന് വെടിയേറ്റ ശരവണൻ നിലത്ത് വീണു.
തുടർന്ന് ഇയാളെ ഗവ. സ്റ്റാൻലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാല് നാടൻ ബോംബുകളും ഒരു കത്തിയും വടിവാളും അഞ്ച് കിലോ കഞ്ചാവും ശരവണനിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആക്രമണത്തിൽ പരുക്കേറ്റ എസ്ഐ യും സിഐയും രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ ശരവണൻ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.