
കോട്ടയം: കൈക്കൂലി കേസ് കാഞ്ഞിരപ്പള്ളിയിലെ 4 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർക്കും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ അടക്കമുള്ള 4 പേർക്കാണ് കൈക്കൂലി വാങ്ങിയെന്ന സംഭവത്തിൽ സസ്പെൻഷൻ ലഭിച്ചത്.
ആർ.ടി ഓഫീസ് ഏജൻറുമാർ മുഖേന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ 2021 സെപ്റ്റംബർ 14ന് വിജിലൻസ് പൊൻകുന്നം ആർ.ടി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എംവിഐ എസ് അരവിന്ദ്, എഎംവിഐ പി.എസ് ശ്രീജിത്ത് എന്നിവരെ പിടികൂടിയത്. ഇതോടൊപ്പം ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ജീവനക്കാരായ അന്നത്തെ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, നിലവിലെ സീനിയർ ക്ലർക്ക് സുൽഫത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇവരുടെ പേരിൽ ഏജൻറുമാർ മുഖേന കൈക്കൂലി വാങ്ങിയത് കണ്ടടുത്തിരുന്നു. ഗതാഗത വകുപ്പിന് വേണ്ടി ട്രാൻസ്പോർട്ട് കമ്മീഷണറായ ബിജു പ്രഭാകറാണ് ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.