

കോട്ടയം: മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പൊലീസിന്റെ പിടിയിലായി. പനച്ചിക്കാട് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക്ക് (32) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2015 ജൂലൈ മാസത്തിൽ കുറിച്ചി ഇത്തിത്താനം പൊൻപുഴ ഭാഗത്തുള്ള ആള്‍താമസമില്ലാതിരുന്ന വീടിന്റെ അടുക്കള വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി. ശേഷം ഇവിടെയുണ്ടായിരുന്ന റ്റി.വി, ഡി.വി.ഡി, നിലവിളക്ക്, തേപ്പുപെട്ടി, പാത്രങ്ങള്‍ അടക്കം 43,000 രൂപാ വിലവരുന്ന വീട്ടുസാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് 8 വർഷങ്ങൾക്കു ശേഷം ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ആർ പ്രകാശ്, എസ്.ഐ സജീർ, സി.പി.ഓ സഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.