കൊച്ചി: സ്വകാര്യ ബസിലെ തർക്കത്തിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. ഇടപ്പള്ളി സെന്‍റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കങ്ങരപ്പടി സ്വദേശി വിഎ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാർഥിയെ കണ്ടക്ടർ മര്‍ദിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതിയുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ഇടപ്പള്ളിയിലാണ് സംഭവം. കങ്ങരപ്പടി റൂട്ടിൽ ഓടുന്ന 'മദീന' ബസിലെ കണ്ടക്ടറിൽ നിന്നാണ് ആക്രമണമുണ്ടായത്. യാത്രയ്ക്കിടെ ബസ് കണ്ടക്ടര്‍ മാറിനില്‍ക്കാന്‍ പറഞ്ഞ് ദേഹത്ത് പിടിച്ച് തള്ളിയെന്നും ബസിൽ കയറിയതുമുതൽ തന്നോട് മോശമായാണ് കണ്ടക്ടർ പെരുമാറിയത് എന്നാണ് കുട്ടി പറയുന്നത്.
ബസിനകത്ത് പലതവണ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നിർത്തി. വണ്ടി തൃക്കാക്കര ജഡ്ജിമുക്ക് ഭാഗത്തെത്തിയപ്പോള്‍ വീണ്ടും തള്ളിമാറ്റി. ഇവിടെ നിന്നാൽ പോരെ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടർന്ന് കണ്ടക്ടർ തർക്കിക്കുകയും മുഖത്തടിക്കുകയും നെഞ്ചത്ത് കടിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. വിദ്യാർത്ഥിയുടെ നെഞ്ചിൽ കടിയേറ്റതിന്‍റെ പാടുണ്ട്. സംഭവത്തിനു പിന്നാലെ കൃഷ്ണജിത്ത് ബന്ധുക്കൾക്കൊപ്പമെത്തി തൃക്കാക്കര പൊലീസിലും ബാലാവകാശ കമ്മിഷനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി.