

പത്തനംതിട്ട: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവുമായ ആബിദ ബായിക്കെതിരേ മതവിദ്വേഷം പ്രചരിപ്പിച്ചതിനു കേസ്. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്രീരാമന്‍റെ വിവാദ വീഡിയോ പങ്കുവച്ചതിനാണ് ആറന്മുള പൊലീസ് കേസെടുത്തത്. നിരന്തരം മതവിദ്വേഷം പ്രചരിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി നാരങ്ങാനം സ്വദേശി രതീഷാണ് ഇവർക്കെതിരേ പൊലീസിൽ പരാതി നൽകിയത്.
"അയോധ്യാ പ്രയാണം, ഇന്ത്യ കുതിക്കുന്നു, ഡിജിറ്റൽ യുഗത്തിലേക്ക് ഉള്ള ഓട്ടം' എന്ന ടാഗ്‌ലൈനോടെയാണ് ആബിദ വിവാദ പോസ്റ്റ് ഇട്ടത്. ശ്രീരാമന്‍റെ ഭക്തിഗാനം ഉൾപ്പെടുത്തി അർധനനഗ്‌നനായ ഒരാൾ ഓടുന്ന വീഡിയോയായിരുന്നു ഇത്. ഈ പോസ്റ്റ് ഹിന്ദുമത വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
വിവാദമായതോടെ ആബിദ ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. മതവിദ്വേഷ പ്രചാരണം ഉദ്ദേശിച്ചല്ല ആ വീഡിയോ പോസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കി പുതിയൊരു കുറിപ്പും ആബിദ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ശബരിമലയെക്കുറിച്ചും മാളികപ്പുറം സിനിമയെപ്പറ്റിയും ചില വീഡിയോകളും ഇവർ മുമ്പു പങ്കുവച്ചിരുന്നു. തുടർച്ചയായി മതവിദ്വേഷ പ്രചാരണം നടത്തുന്നു എന്ന് അന്നും പരാതിയുയർന്നു. ആബിദാ ബായ് പിന്നീട് ആ വീഡിയോ നീക്കം ചെയ്തിരുന്നു.