
ആലപ്പുഴയിൽ വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന കേസ്; പ്രതികളിലൊരാൾ കീഴടങ്ങി
file image
ആലപ്പുഴ: അയൽവാസികളുമായുണ്ടായ തർക്കത്തിനിടെ ആലപ്പുഴയിൽ വീട്ടമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതികളിലൊരാൾ പൊലീസിൽ കീഴടങ്ങി.
അരൂകുറ്റി സ്വദേശി ജയേഷാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു വിഷയത്തിനാസ്പദമായ സംഭവം.
അരൂകുറ്റി സ്വദേശിയായ വനജയാണ് അയൽവാസികളുടെ ആക്രമണത്തിൽ മരിച്ചത്. വനജയുടെ കുടുംബവും വിജേഷിന്‍റെ കുടുംബവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത് പതിവാണെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ ബുധനാഴ്ച നടന്ന തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും വനജയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. വനജയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനജയെ ചുറ്റിക കൊണ്ട് അടിച്ചത് സഹോദരങ്ങളായ വിജേഷാണോ അതോ ജയേഷാണോയെന്ന കാര‍്യത്തിൽ വ‍്യക്ത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഇരുവർക്കുമെതിരേ കൊലപാതകകുറ്റം ചുമത്തി കേസെടുത്തു. വനജയുടെ കുടുംബത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതി വിജേഷിനായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പരുക്കേറ്റ വനജയുടെ മകൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.