

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്
കാസർകോട്: ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തു. കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ (ഡിഎഫ്ഒ) ചെറുപുഴ ജോസ്ഗിരി സ്വദേശി ജോസ് മാത്യുവിനെതിരെയാണ് റെയ്ൽവേ പൊലീസ് കേസെടുത്തത്.
ഓഗസ്റ്റ് 22നാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന ഓഖ എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിലായിരുന്നു ജോസ് മാത്യു യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ സ്ത്രീ യാത്രക്കാരോട് ഇയാൾ മോശമായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് യാത്രക്കാർ റെയ്ൽവേ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കാസർകോട് റെയ്ൽവേ സ്റ്റേഷനിൽ ട്രെയ്ൻ എത്തിയപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും ജോസ് മാത്യുവിനെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.