

കന്നുകാലി കടത്ത്: ബിഹാറിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ
മുംഗർ: ബിഹാറിലെ മുംഗർ ജില്ലയിൽ കന്നുകാലി കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. 35 എരുമകളെ കുത്തിനിറച്ച് കൊണ്ടുപോയ ട്രക്ക് പിടികൂടിയതിന് പിന്നാലെയാണ് അറസ്റ്റ്.
ട്രാഫിക് പൊലീസിൽ എഎസ്ഐയായ അയോധ്യ കുമാർ, ഡ്രൈവർ വിമലേഷ് സിങ് എന്നിവരാണ് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർ. ഹോം ഗാർഡ് ഉദ്യോഗസ്ഥരായ അരവിന്ദ് യാദവ്, അഭിലേഷ് കുമാർ, നാട്ടുകാരായ രാകേഷ് കുമാർ, അമിത് കുമാർ, മുഹമ്മദ് സിയാവുൽ ഹഖ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഇന്‍റലിജൻസ് വിഭാഗത്തിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് ട്രക്ക് പിടികൂടിയത്. സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന രാകേഷ് കുമാറിനെ ആദ്യം മോട്ടോർസൈക്കിളിൽ സഞ്ചരിക്കവെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ട്രക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് പൊലീസ് വാഹനം തടഞ്ഞുനിർത്തി ഡ്രൈവർ അമിത് കുമാറിനെയും സഹായി സിയാവുൽ ഹഖിനെയും അറസ്റ്റ് ചെയ്തു. വാഹനത്തിൽ കുത്തിനിറച്ചതിനെ തുടർന്ന് അഞ്ച് എരുമകൾ ചത്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ അറസ്റ്റിലായവർ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഹോം ഗാർഡുമാർക്കും കന്നുകാലി കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഫോൺ കോൾ രേഖകളുടെ പരിശോധനയിലൂടെ ഇവരുടെ ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൊലീസുകാരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെയും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് മുഫസ്സിൽ പൊലീസ് ഇവർക്കെതിരേ കേസെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.