ഹരിയാന സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടില്‍ 60 കോടിയുടെ തിരിമറി നടത്തി; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്ത് സിബിഐ

2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് അഗര്‍വാളിനെയാണ് അറസ്റ്റുചെയ്തത്.
Central Bureau of Investigation

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍

Updated on

ന്യൂഡല്‍ഹി: ഹരിയാന സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടില്‍ 60 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റുചെയ്തു. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് അഗര്‍വാളിനെയാണ് അറസ്റ്റുചെയ്തത്.

2024 ഡിസംബര്‍ മുതല്‍ 2025 ജൂണ്‍ വരെ വിദ്യാഭ്യാസം, കൃഷി എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇരിക്കെവെയാണ് ഇയാള്‍ സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തത്. സ്വകാര്യ ബാങ്കായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ വിദ്യാഭ്യാസം, കൃഷി എന്നീ വകുപ്പുകളുടെ പേരില്‍ ഉണ്ടായിരുന്ന 60 കോടിയിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

ഹരിയാന സ്‌കൂള്‍ ശിക്ഷ പരിയോജന പരിഷത്ത്, ഹരിയാന സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് ബോര്‍ഡ് എന്നിവയുടെ പേരിലുള്ള അക്കൗണ്ടുകളില്‍നിന്നാണ് സാമ്പത്തിക തിരിമറി നടത്തിയത്. ബാങ്കിന്റെ ചണ്ഡിഗഢ് സെക്ടര്‍ 32ലെ ബ്രാഞ്ചില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങിയാണ് പണം തട്ടിയെടുത്തത്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ ഹരിയാന സര്‍ക്കാര്‍, ചണ്ഡിഗഢ് ഭരണകൂടം എന്നിവര്‍ക്ക് ഉണ്ടായിരുന്ന 657 കോടി രൂപയുടെ നിക്ഷേപത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് അഗര്‍വാള്‍ പിടിയിലായത്.

കേസില്‍ 17 പേര്‍ക്കെതിരെയാണ് സിബിഐ ഇതുവരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ ആറു ബാങ്ക് ഉദ്യോഗസ്ഥര്‍, മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ട്. കേസില്‍ മുമ്പ് അറസ്റ്റിലായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍.കെ. സിങ്ങിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com