
പ്രതി ചെന്താമര.
പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി വെള്ളിയാഴ്ച. പാലക്കാട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവം മാറ്റിവച്ചത്. ചെന്താമര കുറ്റക്കാരനെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ കേസിൽ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലനടത്തിയതിനെക്കുറിച്ചും പ്രോസിക്യൂഷൻ സൂചിപ്പിച്ചു. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യമുന്നയിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. ഒരു തെളിവുമില്ലാത്ത കേസാണിത്. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണ് ചെന്താമരയെന്നും പ്രതിഭാഗം പറഞ്ഞു.
68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സാക്ഷി വിസ്താരത്തിനിടയിൽ പലതവണ ചെന്താമര കോടതി വളപ്പിൽ ഭീഷണി മുഴക്കിയെന്നു പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ കോടതിയിൽ അറിയിച്ചു.
അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്‍റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തി.